Friday, April 22, 2016

ലക്ഷ്യം വലുതാണ്... ഹോക്കിങും സുക്കര്‍ബര്‍ഗും ഒന്നിക്കുന്നു...

new-space-exploration-initiative-breakthrough-starshot-announcement

വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങും ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗും റഷ്യന്‍ കോടീശ്വരന്‍ യൂറി മില്‍നറും ചേര്‍ന്ന് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ബൃഹത്തായ അന്യഗ്രഹ ജീവി പര്യവേഷണത്തിന് ഒരുങ്ങുന്നു. 100 ദശലക്ഷം ഡോളര്‍ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതി ഭൂമിക്ക് പുറത്തുള്ള ജീവന്‍ തേടിയുള്ള മനുഷ്യന്റെ അന്വേഷണങ്ങളില്‍ നിര്‍ണ്ണായക വഴിത്തിരിവാകുമെന്നാണ് പ്രതീക്ഷ. 4.37 പ്രകാശവര്‍ഷം അകലെയുള്ള നക്ഷത്രമായ ആല്‍ഫ സെന്റൂറിയിലേക്കുള്ള പര്യവേഷണത്തിനായാണ് ഹോക്കിങും സുക്കര്‍ബര്‍ഗും മില്‍നറും ഒന്നിക്കുന്നത്.

ഭൂമിയില്‍ നിന്നും പരമാവധി അകലേക്ക് ചെറു റോക്കറ്റുകളായ നാനോ ക്രാഫ്റ്റുകള്‍ അയക്കുകയാണ് ഇവരുടെ പദ്ധതി. മനുഷ്യന്‍ ഇതുവരെ കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത മേഖലകളില്‍ നിന്നുള്ള ചിത്രങ്ങളും വിവരങ്ങളുമായിരിക്കും ഈ നാനോ ക്രാഫ്റ്റുകള്‍ ഭൂമിയിലേക്കെത്തിക്കുക. നിലവിലെ ബഹിരാകാശ യാനങ്ങള്‍ ഉപയോഗിച്ചാല്‍ ആല്‍ഫ സെന്റൂറിയിലെത്താന്‍ 30,000 വര്‍ഷമെടുക്കും. എന്നാല്‍ നാനോ ക്രാഫ്റ്റുകള്‍ക്ക് ഭൂമിയില്‍ നിന്നും വിക്ഷേപിച്ച് വെറും 20 വര്‍ഷം കൊണ്ട് ഈ ലക്ഷ്യത്തിലെത്താനാകുമെന്നാണ് കണക്കുകൂട്ടല്‍.

പരിമിതികളെ മറികടക്കാനുള്ള കഴിവാണ് മനുഷ്യനെ വ്യത്യസ്ഥനാക്കുന്നതെന്ന് സ്റ്റീഫന്‍ ഹോക്കിങ് പദ്ധതി വിശദീകരിച്ചുകൊണ്ട് പറഞ്ഞു. 'ചിന്താശേഷിയും യന്ത്രങ്ങളും ഉപയോഗിച്ചാണ് മനുഷ്യന്‍ എക്കാലത്തും പരിമിതികളെ മറികടന്നിട്ടുള്ളത്. നക്ഷത്രങ്ങളിലേക്കുള്ള ദൂരം തന്നെയാണ് നമ്മെ അവയിലേക്കുള്ള യാത്രയില്‍ നിന്നും പിന്തിരിപ്പിക്കുന്നത്. എന്നാല്‍ ഇപ്പോള്‍ ദൂരത്തെ മറികടക്കാന്‍ ലൈറ്റ് ബീമുകള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നാനോ ക്രാഫ്റ്റുകള്‍ വഴി കഴിയുന്നു' – സ്റ്റീഫന്‍ ഹോക്കിങ് വിശദമാക്കി.

ആല്‍ഫ സെന്റൂറിക്ക് ചുറ്റുമുള്ള ഗ്രഹങ്ങളില്‍ ഭൂമിയുടേതിന് സമാനമായവ ഉണ്ടാകുമെന്നതാണ് പര്യവേഷണ സംഘത്തിന്റെ പ്രതീക്ഷ. പ്രകാശ വേഗത്തിന്റെ നാലിലൊന്ന് വേഗത്തില്‍ സഞ്ചരിക്കാന്‍ നാനോ ക്രാഫ്റ്റുകള്‍ക്കാകും. സഞ്ചാരത്തിനിടെ ശേഖരിച്ച വിവരങ്ങളും ചിത്രങ്ങളും അയക്കാനും ഇവക്കാകും. ക്യാമറ, ദിശാ നിയന്ത്രണ ഉപകരണങ്ങള്‍, പവര്‍സപ്ലെകള്‍ തുടങ്ങി ഒരു ബഹിരാകാശ യാനത്തിന് ഏറ്റവും അവശ്യമുള്ള ഘടകങ്ങളെല്ലാം നാനോ ക്രാഫ്റ്റുകളിലുണ്ടാകും.

0 comments:

Post a Comment